Friday, August 8, 2014

ഖൈര്‍'ലാഞ്ചി കൂട്ടക്കൊല

സുരേഖയുടെ കഥ; അല്ല സുരേഖയുടെ ജീവിതം അവസാനിച്ച കഥ 
---------------------------------------------------------------------------------------
സുരേഖ ഒരു ദളിത്‌ വനിത ആയിരുന്നു. മെഹര്‍ ജാതിക്കാരി. കൊല്ലപ്പെടുമ്പോള്‍ നാല്‍പതു വയസ്സായിരുന്നു. അവര്‍ ഭര്‍ത്താവിനെക്കള്‍ സ്കൂള്‍വിദ്യാഭ്യാസം സമ്പാദിച്ച ദളിത്‌ വനിത ആയിരുന്നു. അവര്‍ക്ക് രണ്ട് ആണ്‍ മക്കളും [സുധീറും റോഷനും] ഒരു മകളും. മകളുടെ പേര് പ്രിയങ്ക എന്നായിരുന്നു. ചിത്രം പ്രിയങ്കയുടെ മൃതദേഹത്തിന്റേതാണ്!
സുരേഖ മൂന്നു മക്കള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാന്‍ യത്നിച്ചു. അതിലവര്‍ വിജയിച്ചു. ആണ്‍മക്കളെ കോളേജിലും അയച്ചു പഠിപ്പിക്കുകയായിരുന്നു. സുരേഖയുടെ മാതൃകാ പുരുഷന്‍ ഡോ. അംബേദ്‌കര്‍ ആയിരുന്നു. അംബേദ്കറെപ്പോലെ സവര്‍ണഹിന്ദുക്കളുടെ പീഡനം സഹിക്ക വയ്യാതായപ്പോള്‍ സുരേഖയും ഹിന്ദുമതം ഉപേക്ഷിച്ചു ബുദ്ധമതത്തില്‍ ചേര്‍ന്നു. അത് മേല്ജാതിക്കാരെ പ്രകോപിപ്പിച്ചിരുന്നു. സുരേഖ അതൊന്നും വകവെക്കാതെ കൃഷി ചെയ്ത് ജീവിക്കാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ [മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചി ഗ്രാമം!] കുറച്ചു ഭൂമി വാങ്ങി. കൃഷിപ്പണിക്ക് വെള്ളം പമ്പ് ചെയ്യാന്‍ സുരേഖ ഇലക്ട്രിസിറ്റി കണക്ഷന് അപേക്ഷിച്ചു. കാരണം പറയാതെ ഗ്രാമപഞ്ചായത് അത് നിഷേധിച്ചു. അവര്‍ വാങ്ങിയ കൃഷിഭൂമിക്ക് ചുറ്റും സവര്‍ണ ഹിന്ദുക്കളുടെ കൃഷിസ്ഥലങ്ങള്‍ ആയിരുന്നു. അവര്‍ സുരെഖയെ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവദിച്ചില്ല. സുരേഖയുടെ സ്ഥലത്തിന് നടുവില്‍ക്കൂടി റോഡ്‌ വെട്ടാന്‍ ചിലര്‍ ശ്രമം തുടങ്ങി. സുരേഖ പോലീസില്‍ പരാതി കൊടുത്തു. പോലീസ് അത് കണ്ടതായി നടിച്ചില്ല. ദളിതര്‍ പരാതി കൊടുത്താല്‍ പരിഗണിക്കാറില്ല! സുരേഖയ്ക്ക്‌ ഒരു മുന്നറിയിപ്പെന്നോണം സുരേഖയുടെ ഒരു ബന്ധുവിനെ ആക്രമിച്ചു. അയാള്‍ മരണപ്പെട്ടപ്പോള്‍ സുരേഖ വീണ്ടും പോലീസില്‍ പരാതി കൊടുത്തു. ഇത്തവണ പോലീസിന് ചിലരെ അറസ്റ്റ് ചെയ്യേണ്ടി വന്നു. പക്ഷേ അവര്‍ അന്ന് തന്നെ ജാമ്യത്തില്‍ ഇറങ്ങിയിട്ട് സുരെഖയെയും കുടുംബത്തെയും പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി. സന്ധ്യക്ക് അവര്‍ സുരേഖയുടെ 
വീട് വളഞ്ഞു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. അക്രമികള്‍ സുരെഖയെയും മക്കളെയും പുറത്തേക്ക് വലിച്ചിഴച്ചു. അമ്മയെയും സഹോദരി പ്രിയങ്കയെയും ബലാല്‍സംഗം ചെയ്യാന്‍ അവര്‍ രോഷനോടും സുധീറിനോടും കല്പിച്ചു. വഴങ്ങാത്തത് കൊണ്ട് അവരുടെ ലിംഗം അറുത്തു മാറ്റിയതിനു ശേഷം അവരെ മരത്തില്‍ കെട്ടിത്തൂക്കി. അക്രമികള്‍ സുരേഖയെയും മകള്‍ പ്രിയങ്കയെയും കൂട്ടബലസംഗം ചെയ്തുകൊന്നു. അവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള കനാലില്‍ ഇട്ടു. ഖൈര്‍ലാഞ്ചി കൂട്ടക്കൊല നടന്നത് 2006 സെപ്ടംബര്‍ 29ന്. ദളിത്‌ സംഘടനകളുടെ സമരത്തിന്‍റെ ഫലമായി പോലീസ് കേസെടുത്തു. കോടതി കൊലയാളികളെ വധശിക്ഷയ്ക്ക് വിധിച്ചു. പകപോക്കല്‍ കൊലയായിട്ടാണ് പോലീസും കോടതിയും ഇതിനെ കണ്ടത്. ദളിത്‌ പീഡനം കാണാന്‍ കോടതി വിസമ്മതിച്ചു. സ്വാഭാവികമായും ഹൈക്കോടതി വധശിക്ഷ ഒഴിവാക്കി. ഇപ്പോള്‍ ദളിത്‌ സംഘടനകള്‍ സുപ്രീം കോടതിയില്‍ പോകാന്‍ ഒരുങ്ങുന്നു.
----------------------------------------------------------------------------------------------------------
ഇക്കഥ അരുന്ധതി റോയ് ഡോ അംബേദ്കറുടെ എന്ന പുസ്തകത്തിന്‌ എഴുതിയ അവതാരികയില്‍ വിവരിച്ചിട്ടുണ്ട്.
=================================================================
ഫേസ് ബുക്കില്‍ കൊടുത്ത പ്രിയങ്കയുടെ മൃതശരീരത്തിന്‍റെ ചിത്രം ചിലരെ പ്രകോപിപ്പിച്ചു. ഏതോ ട്രോള്‍ ന്യൂഡിറ്റി ആണെന്ന് ഫേസ് ബുക്കിന് റിപ്പോര്‍ട്ട്‌ ചെയ്തു. ഫേസ് ബുക്ക്‌ ടീമും അത് ന്യൂഡിറ്റി ആണെന്ന് വിധിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു!!!!

Sunday, July 20, 2014

അരുന്ധതിയെ ശിക്ഷിക്കണോ?

ഗാന്ധി ജാതിവ്യവസ്ഥയെ എതിര്‍ത്തില്ല എന്ന് പറഞ്ഞതിന്‍റെ പേരില്‍ അരുന്ധതി റോയിക്കെതിരെ നടപടി എടുക്കണം എന്നാണു മുന്‍ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവും ആയ ഗുലാം നബി ആസാദ് മാധ്യമങ്ങളിലൂടെ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത്. നടപടി എടുക്കണം എന്നാല്‍ അരുന്ധതിയെ ശിക്ഷിക്കണം എന്നാണല്ലോ. എന്ത് ശിക്ഷ എന്ന് നബി പറഞ്ഞില്ല. ഇന്ത്യയും ലോകവും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രപിതാവിനെ ജാതിവാദി (casteist) എന്ന് വിളിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നാണ് ഗുലാം നബി പറയുന്നത്. ഗുലാം നബിയോളം പോരാത്ത ചിലര്‍ ആക്ഷേപിക്കുന്നത് അരുന്ധതി രണ്ടാം ഗാന്ധി വധം നടത്തി എന്നാണു. അത് പ്രശസ്തിക്കു വേണ്ടി ആയിരുന്നത്രേ! ഗാന്ധിജിയുടെ ലേഖനങ്ങളെ ഉദ്ധരിച്ചാണ് അരുന്ധതി ഗാന്ധിജിയെ വിമര്‍ശിച്ചത്.[പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടതാണ്]
ഗാന്ധി ഭഗവത് ഗീതയെ മുറുകെ പിടിച്ചിരുന്ന ഒരു സനാതന ഹിന്ദു ആയിരുന്നു. "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന് ഭഗവാന്‍ പറഞ്ഞതിനെ നിഷേധിക്കാന്‍ ഗാന്ധിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ജാതി വ്യവസ്ഥയെ എതിര്‍ത്തതും ഇല്ല. പക്ഷെ ജാതിവ്യവസ്ഥയില്‍ അധമജാതിക്കാര്‍ അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഡനങ്ങളില്‍ ഗാന്ധി വേദനിച്ചു എന്നുള്ളത് സത്യമാണ്. ഗാന്ധി ജാതിവ്യവസ്ഥയെ എതിര്‍ത്തില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം കൂടി അരുന്ധതി റോയ് പറയേണ്ടതായിരുന്നു എന്ന അഭിപ്രായം ആണ് എനിക്ക്. ഹിന്ദുത്വ ഫാസിസം അധികാരത്തില്‍ എത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ മതനിരപേക്ഷവാദികള്‍ക്ക് ഗാന്ധിജിയെ ആവശ്യം ഉണ്ട്; ഗാന്ധിതത്വങ്ങളും ആവശ്യം ഉണ്ട്. പക്ഷെ ഗാന്ധിയെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കണം എന്ന് പറയുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സിന്റെ സ്വേച്ചാധിപത്യപ്രവണതയെ നഗ്നമാക്കുന്നുണ്ട്.

Saturday, July 19, 2014

ഗാന്ധിജി ജാതിവ്യവസ്ഥയെ എതിര്‍ത്തില്ല : അരുന്ധതി റോയി

ജൂലൈ പതിനേഴിന് കേരള യൂണിവേഴ്സിറ്റിയുടെ മഹാത്മാ അയ്യന്‍‌കാളി ചെയര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉത്ഘാടനം ചെയ്തുകൊണ്ട് അരുന്ധതി റോയി ചെയ്ത പ്രസംഗം കേട്ടു. അവര്‍ പറഞ്ഞു: "നാം ആഘോഷിച്ചുകൊണ്ടിരിക്കുന്നത് അതര്‍ഹിക്കാത്ത ചില നേതാക്കളെയാണ്. ഉദാഹരണം മഹാത്മാഗാന്ധി തന്നെ! ആഘോഷം അര്‍ഹിക്കാത്തവര്‍ ആഘോഷിക്കപ്പെടുമ്പോള്‍ അര്‍ഹരായവര്‍ പിന്തള്ളപ്പെടുന്നു. മഹാത്മാ അയ്യങ്കാളി അങ്ങനെ പിന്തള്ളപ്പെട്ടു പോയ ഒരു മഹാത്മാവാണ്. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള പല സ്ഥാപനങ്ങളുടെയും, വിശേഷിച്ചു യൂണിവേഴ്സിറ്റികളുടെത്, പേരുകള്‍ മാറ്റേണ്ടിയിരിക്കുന്നു. കാരണം മഹാത്മാ ഗാന്ധി ജാതി വ്യവസ്ഥയെ എതിര്‍ത്തില്ല. കേരളത്തില്‍ തന്നെ ഉണ്ടല്ലോ ഗാന്ധിജിയുടെ പേരില്‍ ഒന്ന്. കോട്ടയത്തെ യൂണിവേഴ്സിറ്റിയുടെ പേര് എന്തുകൊണ്ട് അയ്യന്‍‌കാളി യൂണിവേഴ്സിറ്റി എന്നായില്ല? മനുഷ്യരെ അതിക്രൂരമായി അടിച്ചമര്‍ത്തുന്ന ജാതി വ്യവസ്ഥയെ ഗാന്ധിജി എതിര്‍ത്തില്ല എന്ന് ഞാന്‍ വെറുതെ പറയുന്നതല്ല. അദ്ദേഹം എഴുതിയതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പറയുന്നത്."

തുടര്‍ന്ന് 1936ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോള്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്ന് അവര്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: "മനുഷ്യന്‍റെ മലം കോരുന്ന ഭങ്കികളോട് മലവും മൂത്രവും കൂട്ടിച്ചേര്‍ത്തു കൃഷിക്കുള്ള വളം ആക്കണം എന്നാണു ഗാന്ധിജി ഉപദേശിച്ചത്. 'ഹരിജനങ്ങളുടെ' സ്വാഭാവികമായ തൊഴില്‍ മനുഷ്യരുടെ മലവും മൂത്രവും കോരിമാറ്റല്‍ തന്നെയാണ് എന്ന മട്ടിലാണ് ഗാന്ധിജി ഇത് എഴുതിയത്. ജാതി വ്യസ്ഥയും അതില്‍ ദളിതരുടെ അധമസ്ഥാനവും സ്വാഭാവികമായ സാമൂഹിക വ്യവസ്ഥയാണെന്ന ധാരണയാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. അവര്‍ക്ക് നേരെയുള്ള തൊട്ടുകൂടായ്മ അവസാനിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ ഗാന്ധിക്ക്. തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ ആണ് അവരെ "ഹരിയുടെ ജനങ്ങള്‍" എന്ന് വിളിക്കാന്‍ തുടങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ കറുത്ത തടവുകാരെ സംസ്കാരമില്ലാത്ത "കാഫിറുകള്‍" എന്നാണു ഗാന്ധി വിശേഷിപ്പിച്ചത്‌."

അരുന്ധതി റോയ്ബി തുടര്‍ന്നു: "ജെ പിക്കും ജാതി വ്യവസ്ഥയോട് ഇതേ നിലപാട് തന്നെയാണ്. നരേന്ദ്രമോഡി പറഞ്ഞത്  ഭങ്കികള്‍ (വാല്‍മികി ജാതിക്കാര്‍) മനുഷ്യമലം കോരിക്കളയുന്നതിലൂടെ "ആത്മീയമായ ശുദ്ധി" നേടുന്നു എന്നാണു. എന്ന് വെച്ചാല്‍ അവര്‍ ഇനിയും അത് തന്നെ തുടരണം എന്നാണ് മോഡി പറഞ്ഞതിന്‍റെ സാരം."

--------------
പിന്‍ കുറിപ്പ്: അരുന്ധതിയുടെ ഭാഷണം വരേണ്യരായ ഗാന്ധിഭക്തരെ പ്രകോപിപ്പിച്ചു. അരുന്ധതി വിലകുറഞ്ഞ (എന്ന് വെച്ചാല്‍ എളുപ്പത്തില്‍ നേടാവുന്ന) പ്രശസ്തിക്കു വേണ്ടിയാണ് ഗാന്ധിജിയെ വിമര്ശിച്ചതെന്നാണ് സുഗതകുമാരി പറഞ്ഞത്. അരുന്ധതി റോയിക്ക് പ്രശസ്തിയുടെ കുറവുണ്ടോ ടീച്ചറേ?!


ചില ദേശീയ മാധ്യമങ്ങളെയും അരുന്ധതിയുടെ വാക്കുകള്‍ ചൊടിപ്പിച്ചു.